ഭിന്നശേഷി വ്യക്തികൾക്ക് ഏകീകൃത തിരിച്ചറിയൽകാർഡ് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ്-യുഡിഐഡി) വഴിയുള്ള സേവനങ്ങൾ സക്രിയമാകുന്നു. സംസ്ഥാനത്തെ 3.88 ലക്ഷം ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ് നൽകിയതോടെയാണ് ഇതുവഴിയുള്ള സേവനങ്ങളും തുടങ്ങിയത്.
സർക്കാർ കണ്ടെത്തിയ മുഴുവൻ ഭിന്നശേഷിക്കാർക്കും കാർഡ് വിതരണം ചെയ്തുകഴിഞ്ഞാൽ ഭിന്നശേഷി സേവനങ്ങൾ യുഡിഐഡി കാർഡ്‌വഴി മാത്രമാകും.
രാജ്യത്ത് ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുകളിലും ആനുകൂല്യങ്ങളിലും പൊതു ഏകീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് എല്ലാ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽകാർഡ് നിർബന്ധമാക്കുന്നത്. മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് പ്രകാരമാണ് കാർഡ് അനുവദിക്കുന്നത്.
സംസ്ഥാനത്ത് സാമൂഹികനീതിവകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം ഭിന്നശേഷിക്കാരുടെ കണക്കിൽ അവ്യക്തതയുണ്ടായിരുന്നു. തുടർന്ന്, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും സാമൂഹികനീതി വകുപ്പിന്റെ മേൽനോട്ടത്തിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഏകീകൃത തിരിച്ചറിയൽ കാർഡിനായി രജിസ്റ്റർ ചെയ്യിപ്പിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 4,76,581 പേരാണ് യുഡിഐഡി കാർഡിനായി അപേക്ഷിച്ചത്. ഇതിൽ 3,88,246 പേർക്കും കാർഡ് അനുവദിച്ചു. 24,226 പേർക്കാണ് ഇനി കാർഡ് വിതരണംചെയ്യാനുള്ളത്.
വിവിധ കാരണങ്ങളാൽ 38,116 അപേക്ഷകൾ പരിഗണിച്ചില്ല. 25,993 അപേക്ഷകൾ ഇനി പരിശോധിക്കാനുമുണ്ട്. ഇനി ആരെങ്കിലുമുണ്ടെങ്കിൽ അവരെക്കൂടി കാർഡ് എടുപ്പിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സാമൂഹികനീതി വകുപ്പ്.