എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: ഭിന്നശേഷിക്കാർക്ക് മാത്രം കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി വിവേചനം

തൃശ്ശൂർ: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിനു ഭിന്നശേഷിക്കാർക്ക് മാത്രം കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാരിന്റെ വിവേചനം.

പിഎസ്‌സി വഴിയുള്ള നിയമനങ്ങളിലടക്കം നെറ്റ്, സി-ടെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് അധികയോഗ്യതയുള്ളവരെ കെ- ടെറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനത്തിനുള്ള ജില്ലാതല പട്ടികയിൽ കെ-ടെറ്റ് യോഗ്യതയുള്ളവരെമാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. നിലവിൽ പട്ടികയിലിടംപിടിച്ച ഒട്ടേറെപ്പേർ ഇതോടെ പുറത്താവും. അഭിമുഖമടക്കം പൂർത്തിയാക്കി നിയമന ഉത്തരവിനായി കാത്തിരിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.

സുപ്രീംകോടതി നിർദേശിച്ച നാലുശതമാനം സംവരണത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് ഭിന്നശേഷി ഉദ്യോഗാർഥികൾ പറയുന്നു.

കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട സെപ്‌റ്റംബർ ഒന്നിലെ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സർക്കാർ നിലപാട്.

എന്നാൽ, കോടതി ഉത്തരവിനുശേഷവും അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനങ്ങളിൽ നെറ്റ്, സി-ടെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതയുള്ളവർക്ക് കെ-ടെറ്റിൽ ഇളവ് നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം പുറത്തുവന്ന കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും ഇതേ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

2022-ലാണ് എയ്ഡഡ് സ്കൂൾ നിയമനത്തിൽ നാലുശതമാനം ഭിന്നശേഷിസംവരണം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, യോഗ്യരായ ഉദ്യോഗാർഥികളില്ലെന്നുപറഞ്ഞ് മാനേജ്മെൻറുകൾ സംവരണം നടപ്പാക്കാതെ വന്നതോടെ ജില്ലാതല സമിതി രൂപവത്കരിച്ച് സർക്കാർ തന്നെ ഭിന്നശേഷി നിയമനം നടത്തണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button