കേന്ദ്രീയ വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാർക്ക് 4 ശതമാനം ജോലി സംവരണം

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ജോലി ഒഴിവുകളിൽ 4 ശതമാനം ഭിന്നശേഷിക്കാർക്കു സംവരണം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്.

ഇതിൽ ഒരു ശതമാനം കേൾവി പരിമിതർക്കായി പ്രത്യേകം സംവരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള നടപടികൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കേന്ദ്രീയ വിദ്യാലയ സംഘതനു (കെവിഎസ്) നിർദേശം നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കുള്ള സംവരണ വ്യവസ്ഥകൾ ഏകീകൃതരീതിയിൽ എല്ലാ വകുപ്പുകളിലും നടപ്പാക്കാനുള്ള മാർഗനിർദേശം നൽകണമെന്നു കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സംവരണവ്യവസ്ഥകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ടു കോടതി സ്വമേധയാ എടുത്ത കേസും മറ്റൊരു പൊതുതാൽപര്യ ഹർജിയും തീർപ്പാക്കിയാണ് ഉത്തരവ്.

കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപക–അനധ്യാപക ഒഴിവുകളിലേക്കുള്ള നിയമനത്തിനു കഴിഞ്ഞ വർഷം ഡിസംബറിലാണ് അപേക്ഷ ക്ഷണിച്ചത്.

പ്രിൻസിപ്പൽ ഉൾപ്പെടെ ചില പദവികളിലേക്കു കാഴ്ചപരിമിതരെ നിയമിക്കേണ്ടതില്ലെന്നു കെ‌വിഎസിന്റെ സമിതി ശുപാർശ ചെയ്തിരുന്നു. അധ്യാപകതസ്തികയിൽ കേൾവി പരിമിതർക്കു സംവരണം ഏർപ്പെടുത്തിയിരുന്നില്ല.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button

This will close in 20 seconds