തിരുവനന്തപുരം: സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്‌തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതോടെ ഇതടക്കം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്‌ത തസ്‌തികകളുടെ എണ്ണം 1902 ആയി.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭിന്നശേഷി സംവരണം മൂന്നു ശതമാനത്തിൽനിന്നും നാല് ശതമാനമായി ഉയർത്തുകയും വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 21 തരം ഭിന്നശേഷി വിഭാഗങ്ങൾക്കായാണ് സംവരണ പരിധി ഉയർത്തിയിട്ടുള്ളത്.
ഇത്രയും വിഭാഗങ്ങൾക്കായി അനുയോജ്യമായ തസ്തികകകൾ കണ്ടെത്താൻ ഒരു വിദഗ്ദ്ധ സമിതിയ്ക്കും രൂപം നൽകിയിരുന്നു. തുടർന്ന്, മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് അനുയോജ്യമായി കണ്ടെത്തിയ വിവിധ തസ്തികകൾക്ക് നാലു ശതമാനം സംവരണം അനുവദിച്ചുകൊണ്ടും ഉത്തരവായി.
വിദഗ്ധ സമിതി യോഗം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ തസ്‌തികകളുടെ പരിശോധന നടത്തുകയും 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്‌തികകൾക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഇതിനായി വിദഗ്ദ്ധ സമിതി യോഗം നൽകിയ ശുപാർശ അടിസ്ഥാനമാക്കിയാണ് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്‌തികകൾക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം
