ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സഹായം സർക്കാർ ഉത്തരവാദിത്തം: മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായംചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നു മന്ത്രി വി ശിവൻകുട്ടി. സവിശേഷ വിദ്യാലയങ്ങളിലെ ശ്രവണപരിമിതിയുള്ള കുട്ടികൾക്കായുള്ള പ്രത്യേക പാഠപുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സവിശേഷ വിദ്യാലയങ്ങൾ വിപുലീകരിക്കുന്നതിനേക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടുണ്ട്. ഇവിടെയുള്ള പരിമിതികൾ എന്തൊക്കെയാണെന്ന് മനസിലാക്കി അതു പരിഹരിക്കാനാണ് ആലോചന.
മക്കളെപോലെ വേണം അധ്യാപകർ ഭിന്നശേഷി വിദ്യാർഥികളോട് പെരുമാറാൻ. എല്ലാ അധ്യാപകരും അത്തരത്തിൽ തന്നെയാണ് പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാകും. ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെ പഠനപ്രയാസങ്ങള്‍ വിശകലനം ചെയ്യാന്‍ എസ്സിഇആര്ടി തീരുമാനിച്ചത്.
പ്രത്യേക പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ 32 സ്പെഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 12 പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ആസ്വാദ്യകരവും കാര്യക്ഷമവുമായ പഠനാനുഭവങ്ങള്‍ ഉറപ്പുവരുത്തി, കുട്ടികളുടെ ഭാഷാര്‍ജ്ജനം ശക്തിപ്പെടുത്താനും എഴുത്തും വായനയും പരിപോഷിപ്പിക്കാനുമാണ് പാഠപുസ്തകം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ജഗതി സര്‍ക്കാര്‍ ബധിരവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷനായി.
എസ്സിഇആര്ടി ഡയറക്ടര്‍ ആർ കെ ജയപ്രകാശ്, എസ്എസ്കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ ആര് സുപ്രിയ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ അന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ ഗോപിനാഥ്, എഇഒ രാജേഷ് ബാബു, ഹെഡ്മിസ്ട്രസ് കെ ഒ ആൻസിമോൾ, സി സ്വപ്ന എന്നിവർ സംസാരിച്ചു.