പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കേണ്ടത് സർക്കാരിന്റെ കടമ: ഹൈക്കോടതി
കൊച്ചി: സർക്കാർ ഓഫീസ് അടക്കമുള്ള പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി. ഭിന്നശേഷിക്കാരായ ജീവനക്കാരോട് ഭിന്നശേഷി സൗഹൃദമല്ലാത്തയിടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോൺസൺ ജോണും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭിന്നശേഷി സൗഹൃദ ഓഫീസ് അല്ലാത്തതിനാൽ മോട്ടോർവകുപ്പിൽനിന്ന് ഇറിഗേഷൻ വകുപ്പിലേക്ക് സ്ഥലമാറ്റം വാങ്ങിയ ജീവനക്കാരന്റെ ശമ്പളം കുറച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മോട്ടോർ വാഹനവകുപ്പിൽ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായിരുന്ന തൃശ്ശൂർ സ്വദേശി ടി. രാജീവാണ് ഓഫീസ് മുകൾനിലയിലായതിനാൽ ഇറിഗേഷൻ വകുപ്പിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടായതിനെത്തുടർന്നാണ് സ്ഥലമാറ്റം നൽകിയത്. ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിൽ എൽഡിടൈപ്പിസ്റ്റായാണ് നിയമനം ലഭിച്ചത്. അതിനാൽ ശമ്പളം കുറഞ്ഞു.
ട്രിബ്യൂണൽ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റിന്റെ ശമ്പളം നൽകാൻ നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയാണ് ക്കോടതി പരിഗണിച്ചത്. സർക്കാർ ഭൗതികസൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ ജീവനക്കാരൻ നടപടി നേരിടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു.
ഉയർന്ന ശമ്പളം നൽകാൻ കഴിയാത്തതിനാൽ മോട്ടോർ വാഹന വകുപ്പിലേക്കുതന്നെ മാറ്റാനും കോടതി ഉത്തരവിട്ടു. അവിടെ മുകളിലുള്ള കെട്ടിടത്തിൽ ജോലിചെയ്യാൻ നിർബന്ധിക്കരുത്. ജീവനക്കാരന് അനുയോജ്യമായ സൗകര്യമൊരുക്കാൻ ഒരു മാസത്തിനകം സർക്കാർ ഉത്തരവിടണം. അതുവരെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റിന്റെ ശമ്പളവും നൽകണം.