ഭിന്നശേഷിക്കാർക്കു ഭവന വായ്പ: ‘മെറി ഹോം’ പദ്ധതിക്കു തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള ‘മെറി ഹോം’ ഭാവന വായ്പാ പദ്ധതിയുടെ പ്രഖ്യാപനം സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു.

ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം, സ്വയംതൊഴിൽ, വാഹനം തുടങ്ങിയവയ്ക്കു നിലവിൽ നൽകിവരുന്ന വായ്പാ പദ്ധതികൾക്കൊപ്പം ഭാവന വായ്പ കൂടി ഉൾപ്പെടുത്തിയത് കൂടുതൽ ഗുണകരമാകും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് എല്ലാ പിന്തുണയും നൽകി സ്വയംപര്യാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.

സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ വഴി, വിവിധ ഭിന്നശേഷി അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

ശ്രാവൺ പദ്ധതിയിലൂടെ 43 പേർക്ക് ശ്രവണസഹായികൾ, കാഴ്ച പദ്ധതിയിലൂടെ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോണുകൾ, ഹസ്തദാനം പദ്ധതിയിലൂടെ തീവ്ര ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് അടക്കം ആറു ലക്ഷത്തോളം രൂപയുടെ ആനുകൂല്യ വിതരണം മന്ത്രി നിർവഹിച്ചു.

ദേശീയ വികലാംഗ ധനാകാര്യ വികസന കോർപ്പറേഷൻ വഴിയാണു ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു ഭവന വായ്പാ ലഭ്യമാക്കുന്നത്. നാമമാത്രമായ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കൂ. ആദ്യഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണു വായ്പ നൽകുന്നത്.

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയഡാളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ചാരുംമൂട് പുരുഷോത്തമൻ, മാനേജിങ് ഡയറക്ടർ ജലജ എസ്, ജില്ലാ സാമൂഹികനീതി ഓഫിസർ ഷൈനിമോൾ എം, കൗൺസിലർ വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button