ഓണാശംസാ കാർഡുകൾ ഒരുക്കിയ ഭിന്നശേഷി വിദ്യാർഥികൾക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി

തൃശൂർ: ഓണാശംസാ കാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർഥികൾക്ക് ഓണക്കോടിയും മധുരവും സമ്മാനിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ:ആർ ബിന്ദു.
ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ചാണ് നിപ്മറിലെ എം-വൊക്ക് വിദ്യാർഥികൾ ആകർഷകമായ ആയിരം ആശംസക്കാർഡുകൾ മന്ത്രിക്ക് നിർമ്മിച്ച് നൽകിയത്. ഇത്തവണ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെല്ലാം ഈ ആശംസകൾ അയക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു.
മന്ത്രിയോടൊപ്പം ഓണം ആഘോഷിക്കാൻ അവർ എത്തിയപ്പോൾ സ്നേഹ സമ്മാനമായി മന്ത്രി അവർക്ക് ഓണക്കോടിയും മധുരവും നൽകി. മാവേലിയുടെയും വാമനന്റെയും വേഷത്തോടുകൂടിയാണ് വിദ്യാർഥികൾ എത്തിയത്. ഓണപ്പാട്ട് പാടിയും ഒത്തൊരുമയോടെ കളിച്ചും രസിച്ചുമാണ് മന്ത്രി കുട്ടികളെ സ്വീകരിച്ചത്. നിപ്മർ ഡയറക്ടർ ചന്ദ്രബാബുവും അധ്യാപകരും ഒപ്പമുണ്ടായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് “എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ”. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നിരുന്നു.