ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്റുള്‍പ്പെടെ സംവിധാനങ്ങളില്‍ സംവരണം വേണം
ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ച്ചയും ഉറപ്പുവരുത്താന്‍ പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റുള്‍പ്പെടെ സംവിധാനങ്ങളില്‍ സംവരണം ആവശ്യമാണെന്ന് ഭിന്നശേഷിക്കാര്‍ക്കായുള്ള കേരള സംസ്ഥാന കമ്മിഷണര്‍ എസ്. എച്ച്. പഞ്ചാപകേഷന്‍.
കോവിഡ് മഹാമാരിയുടെ അതിതീവ്രമായ രണ്ടാം ഘട്ടത്തില്‍ ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സഹായകമാകും വിധം കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍സിയും മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡും സംയുക്തമായി നടപ്പാക്കുന്ന ‘കോവി കെയര്‍ കേരള’ എന്ന മാതൃക പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും കാലങ്ങളായി പരമോന്നത സുപ്രീം കോടതി വിവിധ വിധികളില്‍ അത് ശെരി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങില്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റിയുടെ ഡയറക്ടര്‍ നചിക്കേത റാവുത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിആര്‍സി കേരളയുടെ ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്ലി കെ.എന്‍. പദ്ധതിയെ ക്കുറിച്ചു വിശദീകരണം നടത്തി.
വാക്സിനേഷന്‍ ഹെല്‍പ്‌ഡെസ്‌ക്, 24×7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, മാനസികാരോഗ്യ ഹെല്‍പ് ലൈന്‍, കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ തെറാപ്പി സേവനങ്ങളും പുനരധിവാസവും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മരുന്ന്, ആംബുലന്‍സ് സേവനം എന്നിവയുമായി കോവി കെയര്‍ കേരള സജ്ജമാണെന്നു അദ്ദേഹം അറിയിച്ചു.
കെ.വി.എസ് റാവു (ഡയറക്ടര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റി, സാമൂഹ്യ നീതി മന്ത്രാലയം, ഭാരത സര്‍ക്കാര്‍) മുഖ്യ അഥിതിയായിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോവി കെയര്‍ പദ്ധതി മുതല്‍ കൂട്ടാകുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത്തരം ശ്രമങ്ങള്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ജഡ്‌ജി ആര്‍.എല്‍. ബൈജു മുഖ്യ പ്രഭാഷണം നടത്തി. മഅ്ദിന്‍ അക്കാഡമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ ആശംസകള്‍ നേര്‍ന്നു.
ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മുഹമ്മദ് ഹസ്റത്ത്, സിആര്‍സി കേരളയിലെ റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് പി.വി. എന്നിവര്‍ പങ്കെടുത്തു.
സമാന മനസ്‌കരായ വ്യക്തികളും സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളും ഇതിന്റെ ഭാഗമാകുമെന്നും ഭിന്നശേഷിക്കാര്‍ക്കായുള്ള കരുതല്‍ ശക്തമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.