ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് ആധികാരിക രേഖ
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് ആധികാരിക രേഖയായി അംഗീകരിച്ചു സാമൂഹ്യ നീതി വകുപ്പ്.
ഭിന്നശേഷിക്കാർക്ക് നൽകുന്ന ഡിസെബിലിറ്റി സർട്ടിക്കറ്റും തിരിച്ചറിയൽ കാർഡും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ പൊതു ആധികാരിക രേഖയായി UDID കാർഡ് ഉപയോഗിക്കാം.
വിവിധ വകുപ്പുകൾ നൽകുന്ന ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും ഭിന്നശേഷിത്വം തെളിയിക്കുന്നതിനും മറ്റ് സർട്ടിഫി ക്കറ്റുകൾ ആവശ്യപ്പെടുന്നത് ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഒഴിവാക്കേണ്ടതാണെന്നു നേരത്തെ ഉത്തരവായിട്ടുണ്ട്.
സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, നിലവിലുള്ള തിരിച്ചറിയൽ കാർഡ് എന്നിവ മാറ്റി ഏകീകൃത തിരിച്ചറിയൽ (UDID) കാർഡ് നൽകിവരുകയാണ്.
2016 ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖയെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ കേരളത്തിലെ ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും UDID കാർഡ് അംഗീകരിക്കുന്നില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് സാമൂഹ്യ നീതി വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്.
UDID കാർഡ് ആധികാരിക രേഖയായി സ്വീകരിക്കണമെന്ന് കാട്ടി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ശുപാർശ ചെയ്തിരുന്നു.