ഭിന്നശേഷി സ‍ൗഹൃദമല്ല, പൊതുകെട്ടിടങ്ങളൊന്നും

ഭിന്നശേഷി സൗഹൃദ കെട്ടിട ഓഡിറ്റ്, ആദ്യഘട്ട സർവേ ഫലം പുറത്ത്‌

ഭിന്നശേഷി സ‍ൗഹൃദ കാഴ്‌ചപ്പാടിൽ നാട്‌ ഏറെ മുന്നോട്ട്‌ പോവുന്പോഴും സർക്കാർ – പൊതുമേഖലാ കെട്ടിടങ്ങളൊന്നും ഭിന്നശേഷി സ‍ൗഹൃദമല്ലെന്ന്‌ കണ്ടെത്തൽ.

ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ല എന്ന ലക്ഷ്യത്തില്‍ നടപ്പാക്കിവരുന്ന ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി നടത്തിയ കെട്ടിട ഓഡിറ്റിങ്ങിന്റെ ആദ്യഘട്ട സർവേയിലാണ്‌ കണ്ടെത്തൽ.

2752 സർക്കാർ –പൊതുമേഖലാ സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ഒരു കെട്ടിടത്തിലും പാതിപോലും ഭിന്നശേഷി സ‍ൗഹൃദ സംവിധാനമില്ല. ബാരിയര്‍ ഫ്രീ മെഗാ ബില്‍ഡിങ് ഓഡിറ്റ് കഴിഞ്ഞ ഡിസംബറിലാണ്‌ തുടങ്ങിയത്‌.

ശാരീരിക പരിമിതി ഉള്ളവർക്ക്‌ പരസഹായമില്ലാതെയും ബുദ്ധിമുട്ടില്ലാതെയും പ്രവേശിക്കാവുന്ന കെട്ടിടങ്ങളാണ്‌ വേണ്ടത്‌. കെട്ടിടത്തിലേക്ക്‌ പ്രവേശിക്കാൻ റാന്പുകൾ, ഭിന്നശേഷി സ‍ൗഹൃദ ടോയ്‌ലറ്റുകൾ, ലിഫ്‌റ്റ്‌, കാഴ്‌ചപരിമിതി ഉള്ളവർക്ക്‌ സഹായമാകുന്ന രീതിയിൽ ടാക്‌റ്റൈൽ പാതകൾ എന്നിങ്ങനെയുള്ള സ‍ൗകര്യങ്ങളാണ്‌ പരിശോധിച്ചത്‌.

എന്നാൽ ഇ‍ൗ സ‍ൗകര്യങ്ങൾ പാതിപോലും എവിടെയുമില്ല. അപൂർവം സ്ഥാപനങ്ങളിൽ 10 മുതൽ 30 ശതമാനം വരെ സ‍ൗകര്യങ്ങൾ കണ്ടെത്താനായി. 70ലധികം കോളേജുകളിലെ പതിനായിരത്തോളം എൻഎസ്‌എസ്‌ വളന്റിയർമാർ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടങ്ങളാണ്‌ പരിശോധിച്ചത്‌.

ചേവായൂര്‍ കോമ്പസിറ്റ് റീജണല്‍ സെന്റര്‍ (സിആര്‍സി), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

ഏഴായിരത്തോളം പൊതു കെട്ടിടങ്ങളാണ്‌ ഭിന്നശേഷി സൗഹൃദ ഓഡിറ്റ് നടത്തുക. ഇതിലെ ആദ്യഘട്ടമാണിപ്പോൾ പൂർത്തിയാക്കിയത്‌.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button